ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഗോദയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങുന്നു.
ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ ഫോഗട്ട് പങ്കെടുക്കുന്നത് ഉറപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഫോഗട്ടിനെ അയോഗ്യയാക്കിയ ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി ഉത്തരവ്.
പ്രശസ്തരായ കായികതാരങ്ങളെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന മുൻകാല രീതിയിൽനിന്ന് ഗുസ്തി ഫെഡറേഷൻ വ്യതിചലിച്ചത് ’പലതും വ്യക്തമാക്കുന്നുണ്ടെന്ന്’ ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
2024 പാരീസ് ഒളിന്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഗുസ്തിയിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ കുഞ്ഞിന് ജന്മം നൽകുകയും ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുകയും ചെയ്തിരുന്നു.